Sunday, 27 October 2013

നാടന്‍ പശുക്കള്‍

നാടന്‍ പശുക്കള്‍

      ലോകത്ത് ഏറ്റവും കൂടുതല്‍ ഗോക്കള്‍ ഉള്ള രാജ്യവും, ഏറ്റവും കൂടുതല്‍ 'തനതു ഗോവ് ജനുസ്സ്' ഉള്ള രാജ്യവും നമ്മുടേതാണ്‌.. എഴുപതിലേറെ വ്യത്യസ്ത ഗോവ് ജനുസ്സുകള്‍ ഉണ്ടായിരുന്ന നമ്മുടെ രാജ്യത്ത് 'ഓപ്പറേഷന്‍ ഫ്ലഡ്' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ക്ഷീരവിപ്ലവത്തിന്റെ ഫലമായി ഇന്ന് അവശേഷിച്ചിരിക്കുന്നത് മുപ്പതോളം ജനുസ്സുകള്‍ മാത്രമാണ്. അവ തന്നെ യാതൊരു ശ്രദ്ധയുമില്ലാത്തത് മൂലം വിദേശയിനങ്ങളുമായി സങ്കരം ചെയ്യപ്പെട്ട് അവയുടെ തനതു സവിശേഷതകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്ഥിതിയിലും. കേരളത്തിലാകട്ടെ പുനരുല്പാദനശേഷിയുള്ള നാടന്‍ കാളകളെ വളര്‍ത്തുന്നതു തന്നെ 1961ലെ കേരള ലൈവ്സ്റ്റോക്ക് ആക്‌ട് വഴി നിരോധിച്ചു. അതോടെ വന്‍തോതില്‍ നാടന്‍ കാളകള്‍ വന്ധ്യംകരിയ്ക്കപ്പെട്ടു. നമ്മുടെ തനതു പശു വര്‍ഗ്ഗങ്ങള്‍ വംശ നാശത്തിന്റെ വക്കിലെത്തി. ഇന്ന് ലോകത്തെ പ്രമുഖ പാലുല്‍പാദക രാജ്യങ്ങളായ അമേരിക്ക, ബ്രസീല്‍, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, നെതര്‍ലന്‍ഡ്‌സ്‌ തുടങ്ങിയവയെല്ലാം ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ജനുസ്സുകളെ ഉപയോഗിക്കുമ്പോള്‍ നാം ഇപ്പോഴും 1960കളിലെ 'വിദേശ ജനുസ്സ്' പ്രേമത്തില്‍ മുഴുകിയിരിക്കുന്നു.

           ഹോള്‍സ്റ്റയിന്‍ ഫ്രീഷ്യന്‍ (HF) എന്ന വിദേശയിനം പശുവിന്റെ പാലില്‍  A1 ബീറ്റ കസീന്‍ (Beta Casein) എന്ന പ്രോട്ടീനാണ് ഉള്ളത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍ *1. നമ്മുടെ നാട്ടിലെ മഴ, ചൂട്, വെയില്‍ തുടങ്ങിയ പരുക്കന്‍ കാലാവസ്ഥയില്‍ യാതൊരു രോഗസാധ്യതകളും ഇല്ലാതെ, ഗുണമേന്മയുള്ള പാലും മറ്റു പാലുല്‍പ്പന്നങ്ങളും തന്നിരുന്ന, വളരെ കുറച്ചു മാത്രം ആഹാരം കൊണ്ട് തൃപ്തിപ്പെട്ടിരുന്ന, അതീവഗുണമുള്ള ചാണകം, മൂത്രം എന്നിവ തന്നിരുന്ന നമ്മുടെ നാടന്‍ പശു വര്‍ഗ്ഗങ്ങളെ തിരികെ കൊണ്ടുവരാന്‍ സമയമായി. നാടന്‍-വിദേശ പശുക്കളുടെ ആമാശയത്തില്‍ വളരുന്ന ബാക്ടീരിയകള്‍ പോലും വ്യത്യാസങ്ങളുള്ളവയാണ്. അവയുടെ ചാണകത്തിലുള്ള ജീവാണുക്കളുടെ അളവ് വിദേശ ജനുസ്സുകളുടെതിനെക്കാള്‍ നൂറു മടങ്ങാണ്. ഇത്രയും പ്രധാനപ്പെട്ട, നാം നൂറ്റാണ്ടുകളുടെ അനുഭവ-നിരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുത്ത നമ്മുടെ തനതായ ഗോവംശസമ്പത്ത് വരും തലമുറകള്‍ക്ക് വേണ്ടിയെങ്കിലും കാത്തുസൂക്ഷിക്കണം.

ഇന്ത്യയിലേയും കേരളത്തിലെയും പേരുകേട്ട തനതു ഗോവ് ജനുസ്സുകളില്‍ ചിലത് :

കങ്കായം അഥവാ കങ്കനാട് - ശക്തിക്കും ശൌര്യത്തിനും പേരുകേട്ട കങ്കായം കാളകള്‍ തമിഴ്നാട്ടിലെ ഈറോഡ് , നാമക്കല്‍, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ എന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കൂടുതലും കാളകളെ [കാളവണ്ടി / വയല്‍ ജോലികള്‍ക്ക്] ഉപയോഗിക്കുന്നു. ചാര, വെള്ള നിറങ്ങളില്‍ കാണപ്പെടുന്നു. ചിലയിനം കങ്കായം കാളകള്‍ക്ക് കാലില്‍ ചെറിയ തോതില്‍ കറുപ്പ് നിറവും കാണപ്പെടുന്നു. കറുത്ത കുളമ്പ്. തമിഴ്നാട്ടിലെ 'ജെല്ലിക്കെട്ട്' മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോര്കാളകള്‍ ഇവയാണ്. 2007 ജനുവരിയില്‍ ജല്ലിക്കെട്ട്‌ നിരോധിച്ചുകൊണ്ട്‌ സുപ്രീം കോടതി ഉത്തരവിറക്കി. ഇവയുടെ പശുക്കള്‍ക്ക് പാല്‍ കുറവാണെങ്കിലും ചാണകം വളരെ ഗുണമേന്മയുള്ളതാണ്.

കാങ്ക്റജ് - ഗുജറാത്തിലെ കച്ച് , രാജസ്ഥാനിലെ ജോധ്പൂര്‍ എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞ ഇനം. പശുക്കള്‍ കറവക്കാലത്ത് 1500 Kg മുതല്‍ 3000 Kg വരെപാല്‍ നല്‍കുന്നതും കാളകള്‍ അതീവ ശക്തിയുള്ളവയും കാളവണ്ടി / വയല്‍ ജോലികള്‍ക്ക് ധാരാളം ഉപയോഗിക്കാന്‍ കഴിയുന്നവയും ആകുന്നു. വെള്ളയും കറുപ്പും നേരിയ തോതില്‍ ഇടകലര്‍ന്ന നിറം. വലിയ ശക്തിയുള്ള കൊമ്പുകള്‍, ഉയര്‍ന്ന പൂഞ്ഞ, വലിയ താട എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വന്‍തോതില്‍ വളര്‍ത്തുന്നു.

അമൃത് മഹല്‍ - കര്‍ണാടകയിലെ ഹാസന്‍, ചിത്രദുര്‍ഗ്ഗ, ചിക്കമംഗളൂര്‍ എന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കൂടുതലും കാളകളെ [കാളവണ്ടി / വയല്‍ ജോലികള്‍ക്ക്] ഉപയോഗിക്കുന്നു. മൈസൂറിലെ ഭരണാധികാരികള്‍ എ ഡി 1572 നും 1632 നും ഇടയ്ക്കു വളര്‍ത്തിയെടുത്ത ഗോവംശം. വെള്ള, കറുപ്പ്, ചാര നിറങ്ങളില്‍ കാണപ്പെടുന്നു. ഇതില്‍ ഏതെങ്കിലും ഒരു നിറം പൂര്‍ണ്ണമായി ശരീരത്തില്‍ കാണുന്നു. വലിയ പൂഞ്ഞ. കേരളത്തില്‍ പണ്ടു സര്‍വ്വ സാധാരണമായി വണ്ടിക്കാളയായി ഉപയോഗിച്ചിരുന്നു.

ഗിര്‍ - ഗുജറാത്തിലെ ഗിര്‍ വനങ്ങള്‍, തെക്കന്‍ കത്തിയവാര്‍ എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞു. ഇരുണ്ട ചുവപ്പ് നിറം. ഉയര്‍ന്ന പൂഞ്ഞ, വലിയ താട, പിന്നിലേയ്ക്ക് വളഞ്ഞ കൊമ്പ്, നീണ്ട വാല്, താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ചെവികള്‍, പാതിയടഞ്ഞ മിഴികള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. പശുക്കള്‍ കറവക്കാലത്ത് 900 Kg മുതല്‍ 1600 Kg വരെപാല്‍ നല്‍കുന്നു. എത്ര പരുക്കന്‍ കാലാവസ്ഥയിലും കഴിയാന്‍ സാധിക്കുന്ന ഗിര്‍ പശുക്കളേയും കാളകളെയും അമേരിക്ക, ബ്രസീല്‍, വെനിസ്വെല, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും വന്‍തോതില്‍ വളര്‍ത്തുന്നു.

ഓങ്കോള്‍ - ആന്ധ്രാപ്രദേശിലെ പ്രകാശം എന്ന ജില്ലയില്‍ ഉരുത്തിരിഞ്ഞ ഇനം. ഓങ്കോള്‍ പശുവില്‍ നിന്നും ഉണ്ടായ മറ്റൊരിനമാണ് നെല്ലൂര്‍ പശു. നെതര്‍ലന്‍ഡ്‌സ്‌, കൊളംബിയ, ഇന്തോനേഷ്യ, അര്‍ജന്റിന, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ മികച്ചയിനമെന്നു കണ്ടു വളര്‍ത്തി വരുന്നു. വളരെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ കഴിയുന്നു. ശീഘ്രഗതിയിലുള്ള വളര്‍ച്ച ഇതിന്റെ പ്രത്യേകതയാണ്.

ഹള്ളിക്കര്‍ - കര്‍ണാടകത്തിലെ തുംകൂര്‍, ഹാസന്‍, മൈസൂര്‍, മാണ്ഡ്യ, കോലാര്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കൂടുതലും കാളകളെ കാളവണ്ടി / വയല്‍ ജോലികള്‍ക്ക് ഉപയോഗിക്കുന്നു. കറുപ്പ്, വെള്ള, ചാര നിറങ്ങള്‍ ഒരു കാളയില്‍ത്തന്നെ കാണുന്നു. ഉയര്‍ന്ന പൂഞ്ഞ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവ് നല്‍കുന്നു.  ചെറിയ ചെവി, കൂര്‍ത്ത കൊമ്പ് എന്നിവ ഇവയുടെ പ്രത്യേകതകളാണ്.

ഥാര്‍പാര്‍ക്കര്‍ - രാജസ്ഥാനിലെ ജോധ്പൂര്‍, കച്ച്, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞു. കഠിന വരള്‍ച്ചയെ അതിജീവിക്കുന്നു. മരുഭുമിയെ മുറിച്ചു കടക്കാന്‍ ശേഷിയുള്ള ഗോവിനം. കറവക്കാലത്ത് 1600 Kg വരെ പാല്‍ നല്‍കുന്നു

സഹിവാള്‍ - പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നു. പശുക്കള്‍ കറവക്കാലത്ത് 1300 Kg മുതല്‍ 2100 Kg വരെപാല്‍ നല്‍കുന്നു.

സിന്ധി - പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞു. പശുക്കള്‍ കറവക്കാലത്ത് 1700 Kg മുതല്‍ 3400 Kg വരെപാല്‍ നല്‍കുന്നു.

കേരളത്തിന്റെ തനതു ജനുസ്സുകള്‍
Kasargod dwarf and Highrange dwarf
നമ്മുടെ സ്വന്തം ജനുസ്സുകളാണ് വെച്ചൂര്‍, കാസര്‍ഗോഡ്‌ ഡ്വാര്‍ഫ്, ചെറുവള്ളി പശു, ഹൈറേഞ്ച് ഡ്വാര്‍ഫ്, വടകര ഡ്വാര്‍ഫ്, കുട്ടമ്പുഴ കുള്ളന്‍ എന്നിവ.  ഇവയ്ക്കെല്ലാമുള്ള പ്രത്യേകത അവയുടെ പൊക്കക്കുറവു തന്നെ. അവയില്‍ ഏറ്റവും പ്രസിദ്ധം വെച്ചൂര്‍ തന്നെ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ വെച്ചൂർ ഗ്രാമത്തില്‍ കാണപ്പെടുന്ന ഒരു പശുവിനം ആണ് വെച്ചൂര്‍ പശു. ഉയരം വളരെക്കുറഞ്ഞ ഈ പശുവിന് ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, പ്രതികൂല കാലാവസ്ഥയെ അതിജീവിക്കല്‍, കുറഞ്ഞ വളര്‍ത്തു ചെലവ്, ഔഷധഗുണമുള്ള പാല്‍ എന്നീ പ്രത്യേകതകള്‍ ഉണ്ട്. തവിട്ട്, കറുപ്പ്, വെളുപ്പ്, തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. വെച്ചൂര്‍ പശുക്കള്‍ ലോകത്തിലെ ഉയരം കുറഞ്ഞ പശുവിനങ്ങളില്‍പ്പെടുന്നു. വെച്ചൂര്‍ പശുവിന്റെ പാല്‍ , നെയ്യ് എന്നിവ ആയുര്‍വ്വേദത്തില്‍ ചികിത്സാ ആവശ്യത്തിനായി ധാരാളം ഉപയോഗിക്കുന്നു. ദിവസേന 2-3 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. കാസര്‍ഗോഡ്‌ ഡ്വാര്‍ഫ് ആകട്ടെ മലമ്പ്രദേശങ്ങളില്‍ യാതൊരു പരിചരണവും ഇല്ലാതെ കളകളും, ഉണങ്ങിയ ഇലകളും, കൊഴിഞ്ഞു വീണ പഴങ്ങളുമൊക്കെ കഴിച്ച് സുഖമായി വസിക്കും. പാല്‍ ഉത്പാദനം വളരെ കുറവാണ്. എന്നാല്‍ ജൈവ കൃഷി അല്ലെങ്കില്‍ സുഭാഷ്‌ പാലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി എന്നിവ ചെയ്യുന്നവര്‍ക്ക് കാസര്‍ഗോഡ്‌ ഡ്വാര്‍ഫ് ഏറ്റവും പ്രിയപ്പെട്ട ഇനമാണ്. കൂടുതലും കറുത്ത നിറത്തില്‍ കാണപ്പെടുന്നു. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്ത്, വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ പ്രയത്നിച്ച ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തിലാണ് ചെറുവള്ളി പശുവിനെ കണ്ടെത്തിയത്. വ്യക്തമായ പൂഞ്ഞയും നിലത്തു മുട്ടുന്ന വാലും ഇവയുടെ പ്രത്യേകതകള്‍ ആണ്. തീറ്റയും കുറച്ചു മതി എന്ന പ്രത്യേകതയും ഉണ്ട്. ഇടുക്കിയില്‍ നിന്നുള്ള ഹൈറേഞ്ച് ഡ്വാര്‍ഫ് പ്രതിദിനം 3 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കും. കൊഴുപ്പ് കൂടുതലുള്ള പാല്‍ വളരെ രുചികരവുമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചെറിയ ചെവി, വലിയ പൂഞ്ഞ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. എന്നാല്‍ ഈ പറഞ്ഞവയില്‍ വെച്ചൂര്‍ മാത്രമാണ് യഥാര്‍ത്ഥ 'തനതു ജനുസ്സ്' എന്നും മറ്റുള്ളവയെല്ലാം തന്നെ പൊതുസ്വഭാവമുള്ളതും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാത്രം ഉള്ളവയാണെന്നും ഒരു വാദമുണ്ട്.

വെച്ചൂര്‍ പശു

        ധവള വിപ്ലവത്തിന്റേയും അതിലൂടെ കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഉത്പാദന ക്ഷമതയുടേയും അടിസ്ഥാനം “ക്രോസ്സ് ബ്രീഡിങ് ” എന്ന സാങ്കേതിക വിദ്യയാണ്. ഉത്പാദനം തീരെക്കുറഞ്ഞ നമ്മുടെ നാടന്‍ ഇനങ്ങളെ “സായിപ്പ് കാളകള്‍” അഥവാ വ്വിദേശ ജനുസുകാളകളുടെ ബീജം കുത്തിവച്ച് ജനിതകമായി ഉയര്‍ത്താനായിരുന്നു (അപ്ഗ്രേഡിങ്) ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ വളര്‍ന്ന എല്ലാ മൂരിക്കുട്ടന്മാരുടേയും വരി ഉടച്ച് ഷണ്ഡന്മാരാക്കി, സായിപ്പിന് കടന്നു വരാന്‍ വഴിയൊരുക്കി. ഫലമോ നാടന്‍ ജനുസുകളെല്ലാം തന്നെ അപ്രത്യക്ഷമായി ഒപ്പം നാടന്‍ ഇനങ്ങളുടെ രോഗപ്രതിരോധ ശേഷി മറ്റു ഗുണമേന്മകളും. ഇതിനോടൊപ്പം സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്. നാമിത് തിരിച്ചറിഞ്ഞപ്പോഴേക്ക് സമയം ഒരുപാട് വൈകിയിരുന്നു. എങ്കിലും കയ്യില്‍ തടഞ്ഞ അവസാന കച്ചിത്തുരുമ്പില്‍ തൂങ്ങി രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ഒരു ശ്രമം ആണ് വെച്ചൂര്‍ പശു.

              നാടന്‍ ഇനങ്ങളെപ്പറ്റിയുള്ള ചില അനൌപചാരിക ചര്‍ച്ചകളാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജ് ജനിതക വിഭാഗം മുന്‍ മേധാവി ഡോക്ടര്‍.ശ്രീമതി. ശോശാമ്മ ഐപ്പിനെയും ഏതാനും ചില ശിഷ്യഗണങ്ങളേയും വെച്ചൂര്‍ ഗ്രാമത്തിലെത്തിച്ചത്. വെച്ചൂര്‍ പശുവിനെപറ്റി ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ പരാമര്‍ശമുണ്ടായിരുന്നത് അവര്‍ക്ക് പ്രചോദനമായി.ഇതിനെ പിന്‍പറ്റി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ വൈക്കത്തിനടുത്ത വെചൂര്‍ ഗ്രാമത്തില്‍ നിന്നും ഈ വര്‍ഗ്ഗത്തിലെ നാലു പ്രതിനിധികളെ കണ്ടെത്താന്‍ സാധിക്കുക തന്നെ ചെയ്തു.തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെചൂര്‍ സംരക്ഷണത്തിനായി ഒരു പ്രോജക്റ്റ് ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാതെ ഫയല്‍ അടച്ചു പൂട്ടപ്പെട്ട നിരവധി പദ്ധതികളില്‍ നിന്നും വേറിട്ട് ഗുണപരമായി മുന്നേറാന്‍ ഈ പദ്ധതിക്കായെങ്കിലും തൊഴുത്തില്‍ കുത്തു മുഖമുദ്രയാക്കിയ സര്‍വ്വകലാശാലാ അന്തരീക്ഷം ഇതിനെ നിരവധി തര്‍ക്കങ്ങളില്‍ വലിച്ചിട്ടു. കുതികാല്‍ വെട്ടുകളുടെ ഭാഗമായി പാവം വെച്ചൂര്‍ പശുക്കളില്‍ ചിലത് വിഷം അകത്തു ചെന്ന് മരണമടഞ്ഞു. ഇതിനിടെ ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ഈ പശുവിന്റെ ജീനുകള്‍ കടത്തിക്കൊണ്ട് പോയതായും ചില വ്യാജ പ്രചരണങ്ങള്‍ നടന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുകോണ്ട് വെച്ചൂര്‍ സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയവര്‍ പിടിച്ചു നിന്നതിന്റെ ഫലമായി പദ്ധതി മുന്നോട്ട് തന്നെ പോയി. എന്നാല്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ പഠനം പൂര്‍ത്തിയാക്കിയും ഡോക്ടര്‍.ശോശാമ്മാ ഐപ്പ് പെന്‍ഷന്‍ ആയും കോളേജ് വിട്ടതോടെ വെച്ചൂര്‍ പ്രോജകറ്റ് “കാട്ടിലെ മരം” എന്ന നിലയിലേക്ക് പരിണമിക്കുന്ന അവസ്ഥ സംജാതമാവുകയും സംരക്ഷണത്തിനു ബദല്‍ മാര്‍ഗ്ഗം തേടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക പരിണതിയാണ് വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ്. വിശദാംശങ്ങള്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ http://www.vechur.org

കാസര്‍കോടന്‍ കുള്ളന്‍

വെച്ചൂര്‍ പശു കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും ഉയരം കുറവുള്ള നാടന്‍ പശുവിനമായ കാസര്‍കോടന്‍ കുള്ളനെത്തേടി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി പേരെത്തുന്നതായി കാസര്‍കോട് പെര്‍ള രാമചന്ദ്രപുര മഠം ഗോശാലയുടെ ‘കാമദുഗ്ഗ്ഗ’ പദ്ധതി കോഓഡിനേറ്റര്‍ സുബ്രഹ്മണ്യ പ്രസാദ് പറയുന്നു. ഗോശാലക്ക് കീഴില്‍ 600ല്‍പരം കാസര്‍കോടന്‍ കുള്ളന്മാരെ വളര്‍ത്തുന്നുണ്ട്.
70 മുതല്‍ 105 സെന്‍റി മീറ്റര്‍ വരെ മാത്രം വലിപ്പമുള്ള കാസര്‍കോടന്‍ കുള്ളന്‍ കനത്ത മഴ ലഭിക്കുന്ന കുന്നിന്‍ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. അടുക്കള അവശിഷ്ടവും പച്ചപ്പുല്ലും മാത്രമേ ഭക്ഷണമായി വേണ്ടൂ. ദിനം ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ വരെ പാല്‍ തരും. കുള്ളന്‍െറ ചാണകത്തിന് ഗുണമേന്മ കൂടുതലാണെന്നും തെങ്ങിനും മറ്റും നല്ല വിളവ് ലഭിച്ചതായി അനുഭവമുണ്ടെന്നും കോഴിക്കോട് കൂരാച്ചുണ്ടിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി.കെ. സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു.
കാസര്‍കോട് കുള്ളന്‍െറ ഒരു ഗ്രാം ചാണകത്തില്‍ 300 മുതല്‍ 500 കോടി വരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയതിനാല്‍ കൃഷിക്ക് ഉത്തമമാണെന്ന് സുബ്രഹ്മണ്യ പ്രസാദും അടിവരയിടുന്നു. ഇതിന്‍െറ പാല്‍ കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് ഡോ. സന്തോഷ് പറയുന്നു.
കാസര്‍കോടന്‍ നാടന്‍െറ മഹത്വം അറിഞ്ഞ മറ്റു ജില്ലക്കാരാണ് ഇതിനെ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത്. കാഞ്ഞങ്ങാടിന് തെക്ക് 1200ല്‍പരം കാസര്‍കോട് കുള്ളന്മാരെ ആളുകള്‍ കൊണ്ടുപോയി വളര്‍ത്തുന്നതായാണ് ഗോശാലയുടെ കണക്ക്. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം കുള്ളന്മാരുണ്ട്. ഇതില്‍ പകുതിയും ഡോ. സന്തോഷ് എത്തിച്ചുനല്‍കിയതാണ്. വയനാട് കല്‍പറ്റയില്‍ ഒരു വീട്ടില്‍ തന്നെ 30ഓളം കുള്ളന്മാരെ വളര്‍ത്തുന്ന കര്‍ഷകരുണ്ട്. രണ്ട് മാസം വരെ കാത്തിരുന്നാലേ ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് കുള്ളന്മാരെ കൊടുക്കാന്‍ കഴിയുന്നുള്ളൂവെന്ന് സുബ്രഹ്മണ്യ പ്രസാദ് പറയുന്നു. ജോഡിയായിട്ടാണ് കൊടുക്കുന്നത്. നേരത്തേ കാസര്‍കോട് മുഴുവനുമുണ്ടായിരുന്ന കുള്ളന്മാര്‍ ഇപ്പോള്‍ പെര്‍ള, പുത്തിഗെ, ബദിയടുക്ക, കുംബടാജെ, മുള്ളേരിയ എന്നീ ഭാഗങ്ങളിലെ കാണപ്പെടുന്നുള്ളൂ.
കോഴിക്കോട് കൂരാച്ചുണ്ടിലെ സുമേഷ് എന്ന കര്‍ഷകന്‍െറ പക്കല്‍ 71 സെന്‍റി മീറ്റര്‍ ഉയരമുള്ള കുഞ്ഞിമാളു എന്ന് പേരിട്ട പശുവാണ് അറിഞ്ഞിടത്തോളം ഇപ്പോള്‍ കാസര്‍കോടന്‍ കുള്ളന്മാരിലെ ഏറ്റവും കുഞ്ഞന്‍. കാസര്‍കോടന്‍ കുള്ളനെ സംരക്ഷിക്കാന്‍ ബദിയടുക്കയിലെ നീര്‍ച്ചാലില്‍ ഫാം തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഫാമിന് സ്ഥലം നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചതോടെ ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ കൂരാച്ചുണ്ടിന് സമീപം കാറ്റുള്ള മലയില്‍ നബാര്‍ഡ് സഹായത്തോടെ കാസര്‍കോടന്‍ ഡ്വാര്‍ഫ് ജെംപ്ളാസം കണ്‍സര്‍വേറ്റിവ് പ്രോജക്റ്റ് പ്രവര്‍ത്തിക്കുന്നു. 20 കുള്ളന്മാര്‍ ഇവിടെയുണ്ട്. നാഷനല്‍ ബ്യൂറോ ഓഫ് ആനിമല്‍ ജനിറ്റിക്ക് റിസോഴ്സസിന്‍െറ (എന്‍.ബി.എ.ജി.ആര്‍) നാടന്‍ ഇന പട്ടികയില്‍ പക്ഷേ, കാസര്‍കോടന്‍ കുള്ളന്‍ ഇതേവരെ ഇടം പിടിച്ചിട്ടില്ല. ഇന്ത്യയില്‍ 34 നാടന്‍ പശുവിനങ്ങള്‍ പട്ടികയിലുള്ളതില്‍ കേരളത്തില്‍ നിന്ന് വെച്ചൂര്‍ പശു മാത്രമേയുള്ളൂ. കാസര്‍കോടന്‍ കുള്ളനെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കേന്ദ്രമായ വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് എന്‍.ബി.എ.ജി.ആറിന് അപേക്ഷ നല്‍കാനുള്ള പരിപാടിയിലാണ്.

ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം

   ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം, എന്ന സന്ദേശം സാധാരണ കര്‍ഷകരില്‍ എത്തിക്കാന്‍ പ്രശസ്ത ജൈവ കൃഷി ഗവേഷകനും, ചെലവില്ലാ പ്രകൃതി കൃഷി രീതിയുടെ ഉപജ്ഞാതവുമായ മഹാരാഷ്ട്ര രത്‌നഗിരിയിലെ സുഭാഷ് പലേക്കര്‍ എത്തുന്നു. 

  ജൈവ കൃഷി ഉപജ്ഞാതാവായ സുഭാഷ് പലേക്കര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 40 ലക്ഷം ജൈവ കര്‍ഷകരുടെ മാര്‍ഗ്ഗദര്‍ശി കൂടിയാണ്. സാമൂഹ്യ സേവനത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുന്ന പ്രശസ്ത ബസവശ്രീ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം. രാസവളങ്ങളോ, കീടനാശിനികളോ ഇല്ലാതെ ഉഴുതുമറിക്കലോ, ഭീമമായ ജലസേചനമോ ഇല്ലാതെ, വളരെകുറച്ചു മനുഷ്യ അദ്ധ്വാനം കൊണ്ട് നാടന്‍ പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ചു ഏറ്റവും ചെറിയ ഉല്‍പ്പാദന ചെലവില്‍ ഉയര്‍ന്ന വിളവ് ലഭ്യമാക്കുന്ന ചെലവില്ലാ - പ്രകൃതി കൃഷി രീതികളാണ് പലേക്കറുടേത്.

   രോഗരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ജൈവ - പ്രകൃതി കൃഷി രീതി അവലംബിച്ചേ തീരൂ. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്തുളളവര്‍ക്കുളള എല്ലാ ദുരിതങ്ങളും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു ചെയ്ത കൃഷി ഉല്‍പ്പന്നങ്ങള്‍ ഭക്ഷിക്കുന്നവര്‍ക്കും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കറിവേപ്പില, കാരറ്റ്, കാബേജ്, കോളിഫ്‌ലവര്‍, പാവക്ക തുടങ്ങി എല്ലാ പച്ചക്കറികളും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയില്‍ മുക്കിഎടുത്താണ് നമ്മുടെ സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇത്തരം പഴം, പച്ചക്കറികള്‍ ഭക്ഷിച്ചതുമൂലമാണ് കേരളത്തില്‍ പ്രമേഹവും, കാന്‍സറും, വൃക്കരോഗങ്ങളും, ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമായത . വിദേശി ജനുസ്സില്‍പെട്ട പശുവിന്‍ പാല്‍ പ്രമേഹത്തിന് കാരണമാവുന്നു. എന്നാല്‍ നാടന്‍ പശുവിന്‍ പാലിന് പ്രമേഹത്തെ അകറ്റുന്ന ഗുണങ്ങളുണ്ട്. കാസര്‍കോട് കുറിയ ഇനം പശുവിന്‍ പാല്‍ ശരീരത്തിന് ഏറ്റവും ഗുണകരമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
   പുതിയ ഇനം ജൈവകൃഷിരീതിയായ , ശ്രീ സുഭാഷ് പാലേക്കര്‍ പ്രചരിപ്പിയ്ക്കുന്ന സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗില്‍ നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം എന്ന ലായനി ഉണ്ടാക്കി കൃഷിയ്ക്ക് ഉപയോഗിയ്ക്കുന്നു.

ജീവാമൃതം

മണ്ണിന്റെ ഫലപുഷ്ടിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും മണ്ണിലെ ജീവാണുക്കളുടെ പ്രവർത്തനം കൂട്ടുന്നതിനും വേണ്ടി ഉപയോഗിക്കുന്നതാണ് ജീവാമൃതം.

തയ്യാറാക്കുന്ന വിധം

ജീവാമൃതം ഉണ്ടാക്കാൻ 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം ചാണകം, നാലു ലിറ്റർ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ശർക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു. തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് ഈ മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഇളക്കുക. നാലുദിവസത്തിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേർപ്പിച്ച് വിളകൾക്കു നൽകുന്നു

ഉപയോഗം

സുഭാഷ് പാലേക്കർ എന്ന കൃഷിശാസ്ത്രജ്ഞന്റെ ചെലവില്ലാപ്രകൃതികൃഷിയിലെ പ്രധാന മിശ്രിതമാണ് ജീവാമൃതം. ഇത് ഉണ്ടാക്കാൻ നാടൻപശുവിന്റെ ചാണകവും നാടൻ പശുവിന്റെ ഗോമൂത്രവും വേണം.പത്തുകിലോ നാടൻ പശുവിന്റെ ചാണകം,പത്തുലിറ്റർ നാടൻപശുവിന്റെ ഗോമൂത്രം രണ്ടുകിലോ വെല്ലം,രണ്ടുകിലോ പയറുപൊടി, വരമ്പിലെ ഓരുപിടി മണ്ണ്, ഇരുനൂറ് ലിറ്റർ വെള്ളം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജീവാമൃതം ഒരേക്കർ സ്ഥലത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.

No comments:

Post a Comment