Sunday, 27 October 2013

നാടന്‍ പശുക്കള്‍

നാടന്‍ പശുക്കള്‍

      ലോകത്ത് ഏറ്റവും കൂടുതല്‍ ഗോക്കള്‍ ഉള്ള രാജ്യവും, ഏറ്റവും കൂടുതല്‍ 'തനതു ഗോവ് ജനുസ്സ്' ഉള്ള രാജ്യവും നമ്മുടേതാണ്‌.. എഴുപതിലേറെ വ്യത്യസ്ത ഗോവ് ജനുസ്സുകള്‍ ഉണ്ടായിരുന്ന നമ്മുടെ രാജ്യത്ത് 'ഓപ്പറേഷന്‍ ഫ്ലഡ്' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ക്ഷീരവിപ്ലവത്തിന്റെ ഫലമായി ഇന്ന് അവശേഷിച്ചിരിക്കുന്നത് മുപ്പതോളം ജനുസ്സുകള്‍ മാത്രമാണ്. അവ തന്നെ യാതൊരു ശ്രദ്ധയുമില്ലാത്തത് മൂലം വിദേശയിനങ്ങളുമായി സങ്കരം ചെയ്യപ്പെട്ട് അവയുടെ തനതു സവിശേഷതകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്ഥിതിയിലും. കേരളത്തിലാകട്ടെ പുനരുല്പാദനശേഷിയുള്ള നാടന്‍ കാളകളെ വളര്‍ത്തുന്നതു തന്നെ 1961ലെ കേരള ലൈവ്സ്റ്റോക്ക് ആക്‌ട് വഴി നിരോധിച്ചു. അതോടെ വന്‍തോതില്‍ നാടന്‍ കാളകള്‍ വന്ധ്യംകരിയ്ക്കപ്പെട്ടു. നമ്മുടെ തനതു പശു വര്‍ഗ്ഗങ്ങള്‍ വംശ നാശത്തിന്റെ വക്കിലെത്തി. ഇന്ന് ലോകത്തെ പ്രമുഖ പാലുല്‍പാദക രാജ്യങ്ങളായ അമേരിക്ക, ബ്രസീല്‍, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, നെതര്‍ലന്‍ഡ്‌സ്‌ തുടങ്ങിയവയെല്ലാം ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ജനുസ്സുകളെ ഉപയോഗിക്കുമ്പോള്‍ നാം ഇപ്പോഴും 1960കളിലെ 'വിദേശ ജനുസ്സ്' പ്രേമത്തില്‍ മുഴുകിയിരിക്കുന്നു.

           ഹോള്‍സ്റ്റയിന്‍ ഫ്രീഷ്യന്‍ (HF) എന്ന വിദേശയിനം പശുവിന്റെ പാലില്‍  A1 ബീറ്റ കസീന്‍ (Beta Casein) എന്ന പ്രോട്ടീനാണ് ഉള്ളത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍ *1. നമ്മുടെ നാട്ടിലെ മഴ, ചൂട്, വെയില്‍ തുടങ്ങിയ പരുക്കന്‍ കാലാവസ്ഥയില്‍ യാതൊരു രോഗസാധ്യതകളും ഇല്ലാതെ, ഗുണമേന്മയുള്ള പാലും മറ്റു പാലുല്‍പ്പന്നങ്ങളും തന്നിരുന്ന, വളരെ കുറച്ചു മാത്രം ആഹാരം കൊണ്ട് തൃപ്തിപ്പെട്ടിരുന്ന, അതീവഗുണമുള്ള ചാണകം, മൂത്രം എന്നിവ തന്നിരുന്ന നമ്മുടെ നാടന്‍ പശു വര്‍ഗ്ഗങ്ങളെ തിരികെ കൊണ്ടുവരാന്‍ സമയമായി. നാടന്‍-വിദേശ പശുക്കളുടെ ആമാശയത്തില്‍ വളരുന്ന ബാക്ടീരിയകള്‍ പോലും വ്യത്യാസങ്ങളുള്ളവയാണ്. അവയുടെ ചാണകത്തിലുള്ള ജീവാണുക്കളുടെ അളവ് വിദേശ ജനുസ്സുകളുടെതിനെക്കാള്‍ നൂറു മടങ്ങാണ്. ഇത്രയും പ്രധാനപ്പെട്ട, നാം നൂറ്റാണ്ടുകളുടെ അനുഭവ-നിരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുത്ത നമ്മുടെ തനതായ ഗോവംശസമ്പത്ത് വരും തലമുറകള്‍ക്ക് വേണ്ടിയെങ്കിലും കാത്തുസൂക്ഷിക്കണം.

ഇന്ത്യയിലേയും കേരളത്തിലെയും പേരുകേട്ട തനതു ഗോവ് ജനുസ്സുകളില്‍ ചിലത് :

കങ്കായം അഥവാ കങ്കനാട് - ശക്തിക്കും ശൌര്യത്തിനും പേരുകേട്ട കങ്കായം കാളകള്‍ തമിഴ്നാട്ടിലെ ഈറോഡ് , നാമക്കല്‍, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ എന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കൂടുതലും കാളകളെ [കാളവണ്ടി / വയല്‍ ജോലികള്‍ക്ക്] ഉപയോഗിക്കുന്നു. ചാര, വെള്ള നിറങ്ങളില്‍ കാണപ്പെടുന്നു. ചിലയിനം കങ്കായം കാളകള്‍ക്ക് കാലില്‍ ചെറിയ തോതില്‍ കറുപ്പ് നിറവും കാണപ്പെടുന്നു. കറുത്ത കുളമ്പ്. തമിഴ്നാട്ടിലെ 'ജെല്ലിക്കെട്ട്' മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോര്കാളകള്‍ ഇവയാണ്. 2007 ജനുവരിയില്‍ ജല്ലിക്കെട്ട്‌ നിരോധിച്ചുകൊണ്ട്‌ സുപ്രീം കോടതി ഉത്തരവിറക്കി. ഇവയുടെ പശുക്കള്‍ക്ക് പാല്‍ കുറവാണെങ്കിലും ചാണകം വളരെ ഗുണമേന്മയുള്ളതാണ്.

കാങ്ക്റജ് - ഗുജറാത്തിലെ കച്ച് , രാജസ്ഥാനിലെ ജോധ്പൂര്‍ എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞ ഇനം. പശുക്കള്‍ കറവക്കാലത്ത് 1500 Kg മുതല്‍ 3000 Kg വരെപാല്‍ നല്‍കുന്നതും കാളകള്‍ അതീവ ശക്തിയുള്ളവയും കാളവണ്ടി / വയല്‍ ജോലികള്‍ക്ക് ധാരാളം ഉപയോഗിക്കാന്‍ കഴിയുന്നവയും ആകുന്നു. വെള്ളയും കറുപ്പും നേരിയ തോതില്‍ ഇടകലര്‍ന്ന നിറം. വലിയ ശക്തിയുള്ള കൊമ്പുകള്‍, ഉയര്‍ന്ന പൂഞ്ഞ, വലിയ താട എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വന്‍തോതില്‍ വളര്‍ത്തുന്നു.

അമൃത് മഹല്‍ - കര്‍ണാടകയിലെ ഹാസന്‍, ചിത്രദുര്‍ഗ്ഗ, ചിക്കമംഗളൂര്‍ എന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കൂടുതലും കാളകളെ [കാളവണ്ടി / വയല്‍ ജോലികള്‍ക്ക്] ഉപയോഗിക്കുന്നു. മൈസൂറിലെ ഭരണാധികാരികള്‍ എ ഡി 1572 നും 1632 നും ഇടയ്ക്കു വളര്‍ത്തിയെടുത്ത ഗോവംശം. വെള്ള, കറുപ്പ്, ചാര നിറങ്ങളില്‍ കാണപ്പെടുന്നു. ഇതില്‍ ഏതെങ്കിലും ഒരു നിറം പൂര്‍ണ്ണമായി ശരീരത്തില്‍ കാണുന്നു. വലിയ പൂഞ്ഞ. കേരളത്തില്‍ പണ്ടു സര്‍വ്വ സാധാരണമായി വണ്ടിക്കാളയായി ഉപയോഗിച്ചിരുന്നു.

ഗിര്‍ - ഗുജറാത്തിലെ ഗിര്‍ വനങ്ങള്‍, തെക്കന്‍ കത്തിയവാര്‍ എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞു. ഇരുണ്ട ചുവപ്പ് നിറം. ഉയര്‍ന്ന പൂഞ്ഞ, വലിയ താട, പിന്നിലേയ്ക്ക് വളഞ്ഞ കൊമ്പ്, നീണ്ട വാല്, താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ചെവികള്‍, പാതിയടഞ്ഞ മിഴികള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. പശുക്കള്‍ കറവക്കാലത്ത് 900 Kg മുതല്‍ 1600 Kg വരെപാല്‍ നല്‍കുന്നു. എത്ര പരുക്കന്‍ കാലാവസ്ഥയിലും കഴിയാന്‍ സാധിക്കുന്ന ഗിര്‍ പശുക്കളേയും കാളകളെയും അമേരിക്ക, ബ്രസീല്‍, വെനിസ്വെല, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും വന്‍തോതില്‍ വളര്‍ത്തുന്നു.

ഓങ്കോള്‍ - ആന്ധ്രാപ്രദേശിലെ പ്രകാശം എന്ന ജില്ലയില്‍ ഉരുത്തിരിഞ്ഞ ഇനം. ഓങ്കോള്‍ പശുവില്‍ നിന്നും ഉണ്ടായ മറ്റൊരിനമാണ് നെല്ലൂര്‍ പശു. നെതര്‍ലന്‍ഡ്‌സ്‌, കൊളംബിയ, ഇന്തോനേഷ്യ, അര്‍ജന്റിന, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ മികച്ചയിനമെന്നു കണ്ടു വളര്‍ത്തി വരുന്നു. വളരെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ കഴിയുന്നു. ശീഘ്രഗതിയിലുള്ള വളര്‍ച്ച ഇതിന്റെ പ്രത്യേകതയാണ്.

ഹള്ളിക്കര്‍ - കര്‍ണാടകത്തിലെ തുംകൂര്‍, ഹാസന്‍, മൈസൂര്‍, മാണ്ഡ്യ, കോലാര്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കൂടുതലും കാളകളെ കാളവണ്ടി / വയല്‍ ജോലികള്‍ക്ക് ഉപയോഗിക്കുന്നു. കറുപ്പ്, വെള്ള, ചാര നിറങ്ങള്‍ ഒരു കാളയില്‍ത്തന്നെ കാണുന്നു. ഉയര്‍ന്ന പൂഞ്ഞ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവ് നല്‍കുന്നു.  ചെറിയ ചെവി, കൂര്‍ത്ത കൊമ്പ് എന്നിവ ഇവയുടെ പ്രത്യേകതകളാണ്.

ഥാര്‍പാര്‍ക്കര്‍ - രാജസ്ഥാനിലെ ജോധ്പൂര്‍, കച്ച്, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞു. കഠിന വരള്‍ച്ചയെ അതിജീവിക്കുന്നു. മരുഭുമിയെ മുറിച്ചു കടക്കാന്‍ ശേഷിയുള്ള ഗോവിനം. കറവക്കാലത്ത് 1600 Kg വരെ പാല്‍ നല്‍കുന്നു

സഹിവാള്‍ - പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നു. പശുക്കള്‍ കറവക്കാലത്ത് 1300 Kg മുതല്‍ 2100 Kg വരെപാല്‍ നല്‍കുന്നു.

സിന്ധി - പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളില്‍ ഉരുത്തിരിഞ്ഞു. പശുക്കള്‍ കറവക്കാലത്ത് 1700 Kg മുതല്‍ 3400 Kg വരെപാല്‍ നല്‍കുന്നു.

കേരളത്തിന്റെ തനതു ജനുസ്സുകള്‍
Kasargod dwarf and Highrange dwarf
നമ്മുടെ സ്വന്തം ജനുസ്സുകളാണ് വെച്ചൂര്‍, കാസര്‍ഗോഡ്‌ ഡ്വാര്‍ഫ്, ചെറുവള്ളി പശു, ഹൈറേഞ്ച് ഡ്വാര്‍ഫ്, വടകര ഡ്വാര്‍ഫ്, കുട്ടമ്പുഴ കുള്ളന്‍ എന്നിവ.  ഇവയ്ക്കെല്ലാമുള്ള പ്രത്യേകത അവയുടെ പൊക്കക്കുറവു തന്നെ. അവയില്‍ ഏറ്റവും പ്രസിദ്ധം വെച്ചൂര്‍ തന്നെ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ വെച്ചൂർ ഗ്രാമത്തില്‍ കാണപ്പെടുന്ന ഒരു പശുവിനം ആണ് വെച്ചൂര്‍ പശു. ഉയരം വളരെക്കുറഞ്ഞ ഈ പശുവിന് ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, പ്രതികൂല കാലാവസ്ഥയെ അതിജീവിക്കല്‍, കുറഞ്ഞ വളര്‍ത്തു ചെലവ്, ഔഷധഗുണമുള്ള പാല്‍ എന്നീ പ്രത്യേകതകള്‍ ഉണ്ട്. തവിട്ട്, കറുപ്പ്, വെളുപ്പ്, തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. വെച്ചൂര്‍ പശുക്കള്‍ ലോകത്തിലെ ഉയരം കുറഞ്ഞ പശുവിനങ്ങളില്‍പ്പെടുന്നു. വെച്ചൂര്‍ പശുവിന്റെ പാല്‍ , നെയ്യ് എന്നിവ ആയുര്‍വ്വേദത്തില്‍ ചികിത്സാ ആവശ്യത്തിനായി ധാരാളം ഉപയോഗിക്കുന്നു. ദിവസേന 2-3 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. കാസര്‍ഗോഡ്‌ ഡ്വാര്‍ഫ് ആകട്ടെ മലമ്പ്രദേശങ്ങളില്‍ യാതൊരു പരിചരണവും ഇല്ലാതെ കളകളും, ഉണങ്ങിയ ഇലകളും, കൊഴിഞ്ഞു വീണ പഴങ്ങളുമൊക്കെ കഴിച്ച് സുഖമായി വസിക്കും. പാല്‍ ഉത്പാദനം വളരെ കുറവാണ്. എന്നാല്‍ ജൈവ കൃഷി അല്ലെങ്കില്‍ സുഭാഷ്‌ പാലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി എന്നിവ ചെയ്യുന്നവര്‍ക്ക് കാസര്‍ഗോഡ്‌ ഡ്വാര്‍ഫ് ഏറ്റവും പ്രിയപ്പെട്ട ഇനമാണ്. കൂടുതലും കറുത്ത നിറത്തില്‍ കാണപ്പെടുന്നു. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്ത്, വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ പ്രയത്നിച്ച ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തിലാണ് ചെറുവള്ളി പശുവിനെ കണ്ടെത്തിയത്. വ്യക്തമായ പൂഞ്ഞയും നിലത്തു മുട്ടുന്ന വാലും ഇവയുടെ പ്രത്യേകതകള്‍ ആണ്. തീറ്റയും കുറച്ചു മതി എന്ന പ്രത്യേകതയും ഉണ്ട്. ഇടുക്കിയില്‍ നിന്നുള്ള ഹൈറേഞ്ച് ഡ്വാര്‍ഫ് പ്രതിദിനം 3 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കും. കൊഴുപ്പ് കൂടുതലുള്ള പാല്‍ വളരെ രുചികരവുമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചെറിയ ചെവി, വലിയ പൂഞ്ഞ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. എന്നാല്‍ ഈ പറഞ്ഞവയില്‍ വെച്ചൂര്‍ മാത്രമാണ് യഥാര്‍ത്ഥ 'തനതു ജനുസ്സ്' എന്നും മറ്റുള്ളവയെല്ലാം തന്നെ പൊതുസ്വഭാവമുള്ളതും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാത്രം ഉള്ളവയാണെന്നും ഒരു വാദമുണ്ട്.

വെച്ചൂര്‍ പശു

        ധവള വിപ്ലവത്തിന്റേയും അതിലൂടെ കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഉത്പാദന ക്ഷമതയുടേയും അടിസ്ഥാനം “ക്രോസ്സ് ബ്രീഡിങ് ” എന്ന സാങ്കേതിക വിദ്യയാണ്. ഉത്പാദനം തീരെക്കുറഞ്ഞ നമ്മുടെ നാടന്‍ ഇനങ്ങളെ “സായിപ്പ് കാളകള്‍” അഥവാ വ്വിദേശ ജനുസുകാളകളുടെ ബീജം കുത്തിവച്ച് ജനിതകമായി ഉയര്‍ത്താനായിരുന്നു (അപ്ഗ്രേഡിങ്) ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ വളര്‍ന്ന എല്ലാ മൂരിക്കുട്ടന്മാരുടേയും വരി ഉടച്ച് ഷണ്ഡന്മാരാക്കി, സായിപ്പിന് കടന്നു വരാന്‍ വഴിയൊരുക്കി. ഫലമോ നാടന്‍ ജനുസുകളെല്ലാം തന്നെ അപ്രത്യക്ഷമായി ഒപ്പം നാടന്‍ ഇനങ്ങളുടെ രോഗപ്രതിരോധ ശേഷി മറ്റു ഗുണമേന്മകളും. ഇതിനോടൊപ്പം സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്. നാമിത് തിരിച്ചറിഞ്ഞപ്പോഴേക്ക് സമയം ഒരുപാട് വൈകിയിരുന്നു. എങ്കിലും കയ്യില്‍ തടഞ്ഞ അവസാന കച്ചിത്തുരുമ്പില്‍ തൂങ്ങി രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ഒരു ശ്രമം ആണ് വെച്ചൂര്‍ പശു.

              നാടന്‍ ഇനങ്ങളെപ്പറ്റിയുള്ള ചില അനൌപചാരിക ചര്‍ച്ചകളാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജ് ജനിതക വിഭാഗം മുന്‍ മേധാവി ഡോക്ടര്‍.ശ്രീമതി. ശോശാമ്മ ഐപ്പിനെയും ഏതാനും ചില ശിഷ്യഗണങ്ങളേയും വെച്ചൂര്‍ ഗ്രാമത്തിലെത്തിച്ചത്. വെച്ചൂര്‍ പശുവിനെപറ്റി ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ പരാമര്‍ശമുണ്ടായിരുന്നത് അവര്‍ക്ക് പ്രചോദനമായി.ഇതിനെ പിന്‍പറ്റി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ വൈക്കത്തിനടുത്ത വെചൂര്‍ ഗ്രാമത്തില്‍ നിന്നും ഈ വര്‍ഗ്ഗത്തിലെ നാലു പ്രതിനിധികളെ കണ്ടെത്താന്‍ സാധിക്കുക തന്നെ ചെയ്തു.തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെചൂര്‍ സംരക്ഷണത്തിനായി ഒരു പ്രോജക്റ്റ് ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാതെ ഫയല്‍ അടച്ചു പൂട്ടപ്പെട്ട നിരവധി പദ്ധതികളില്‍ നിന്നും വേറിട്ട് ഗുണപരമായി മുന്നേറാന്‍ ഈ പദ്ധതിക്കായെങ്കിലും തൊഴുത്തില്‍ കുത്തു മുഖമുദ്രയാക്കിയ സര്‍വ്വകലാശാലാ അന്തരീക്ഷം ഇതിനെ നിരവധി തര്‍ക്കങ്ങളില്‍ വലിച്ചിട്ടു. കുതികാല്‍ വെട്ടുകളുടെ ഭാഗമായി പാവം വെച്ചൂര്‍ പശുക്കളില്‍ ചിലത് വിഷം അകത്തു ചെന്ന് മരണമടഞ്ഞു. ഇതിനിടെ ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ഈ പശുവിന്റെ ജീനുകള്‍ കടത്തിക്കൊണ്ട് പോയതായും ചില വ്യാജ പ്രചരണങ്ങള്‍ നടന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുകോണ്ട് വെച്ചൂര്‍ സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയവര്‍ പിടിച്ചു നിന്നതിന്റെ ഫലമായി പദ്ധതി മുന്നോട്ട് തന്നെ പോയി. എന്നാല്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ പഠനം പൂര്‍ത്തിയാക്കിയും ഡോക്ടര്‍.ശോശാമ്മാ ഐപ്പ് പെന്‍ഷന്‍ ആയും കോളേജ് വിട്ടതോടെ വെച്ചൂര്‍ പ്രോജകറ്റ് “കാട്ടിലെ മരം” എന്ന നിലയിലേക്ക് പരിണമിക്കുന്ന അവസ്ഥ സംജാതമാവുകയും സംരക്ഷണത്തിനു ബദല്‍ മാര്‍ഗ്ഗം തേടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക പരിണതിയാണ് വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ്. വിശദാംശങ്ങള്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ http://www.vechur.org

കാസര്‍കോടന്‍ കുള്ളന്‍

വെച്ചൂര്‍ പശു കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും ഉയരം കുറവുള്ള നാടന്‍ പശുവിനമായ കാസര്‍കോടന്‍ കുള്ളനെത്തേടി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി പേരെത്തുന്നതായി കാസര്‍കോട് പെര്‍ള രാമചന്ദ്രപുര മഠം ഗോശാലയുടെ ‘കാമദുഗ്ഗ്ഗ’ പദ്ധതി കോഓഡിനേറ്റര്‍ സുബ്രഹ്മണ്യ പ്രസാദ് പറയുന്നു. ഗോശാലക്ക് കീഴില്‍ 600ല്‍പരം കാസര്‍കോടന്‍ കുള്ളന്മാരെ വളര്‍ത്തുന്നുണ്ട്.
70 മുതല്‍ 105 സെന്‍റി മീറ്റര്‍ വരെ മാത്രം വലിപ്പമുള്ള കാസര്‍കോടന്‍ കുള്ളന്‍ കനത്ത മഴ ലഭിക്കുന്ന കുന്നിന്‍ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. അടുക്കള അവശിഷ്ടവും പച്ചപ്പുല്ലും മാത്രമേ ഭക്ഷണമായി വേണ്ടൂ. ദിനം ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ വരെ പാല്‍ തരും. കുള്ളന്‍െറ ചാണകത്തിന് ഗുണമേന്മ കൂടുതലാണെന്നും തെങ്ങിനും മറ്റും നല്ല വിളവ് ലഭിച്ചതായി അനുഭവമുണ്ടെന്നും കോഴിക്കോട് കൂരാച്ചുണ്ടിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി.കെ. സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു.
കാസര്‍കോട് കുള്ളന്‍െറ ഒരു ഗ്രാം ചാണകത്തില്‍ 300 മുതല്‍ 500 കോടി വരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയതിനാല്‍ കൃഷിക്ക് ഉത്തമമാണെന്ന് സുബ്രഹ്മണ്യ പ്രസാദും അടിവരയിടുന്നു. ഇതിന്‍െറ പാല്‍ കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് ഡോ. സന്തോഷ് പറയുന്നു.
കാസര്‍കോടന്‍ നാടന്‍െറ മഹത്വം അറിഞ്ഞ മറ്റു ജില്ലക്കാരാണ് ഇതിനെ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത്. കാഞ്ഞങ്ങാടിന് തെക്ക് 1200ല്‍പരം കാസര്‍കോട് കുള്ളന്മാരെ ആളുകള്‍ കൊണ്ടുപോയി വളര്‍ത്തുന്നതായാണ് ഗോശാലയുടെ കണക്ക്. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം കുള്ളന്മാരുണ്ട്. ഇതില്‍ പകുതിയും ഡോ. സന്തോഷ് എത്തിച്ചുനല്‍കിയതാണ്. വയനാട് കല്‍പറ്റയില്‍ ഒരു വീട്ടില്‍ തന്നെ 30ഓളം കുള്ളന്മാരെ വളര്‍ത്തുന്ന കര്‍ഷകരുണ്ട്. രണ്ട് മാസം വരെ കാത്തിരുന്നാലേ ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് കുള്ളന്മാരെ കൊടുക്കാന്‍ കഴിയുന്നുള്ളൂവെന്ന് സുബ്രഹ്മണ്യ പ്രസാദ് പറയുന്നു. ജോഡിയായിട്ടാണ് കൊടുക്കുന്നത്. നേരത്തേ കാസര്‍കോട് മുഴുവനുമുണ്ടായിരുന്ന കുള്ളന്മാര്‍ ഇപ്പോള്‍ പെര്‍ള, പുത്തിഗെ, ബദിയടുക്ക, കുംബടാജെ, മുള്ളേരിയ എന്നീ ഭാഗങ്ങളിലെ കാണപ്പെടുന്നുള്ളൂ.
കോഴിക്കോട് കൂരാച്ചുണ്ടിലെ സുമേഷ് എന്ന കര്‍ഷകന്‍െറ പക്കല്‍ 71 സെന്‍റി മീറ്റര്‍ ഉയരമുള്ള കുഞ്ഞിമാളു എന്ന് പേരിട്ട പശുവാണ് അറിഞ്ഞിടത്തോളം ഇപ്പോള്‍ കാസര്‍കോടന്‍ കുള്ളന്മാരിലെ ഏറ്റവും കുഞ്ഞന്‍. കാസര്‍കോടന്‍ കുള്ളനെ സംരക്ഷിക്കാന്‍ ബദിയടുക്കയിലെ നീര്‍ച്ചാലില്‍ ഫാം തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഫാമിന് സ്ഥലം നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചതോടെ ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ കൂരാച്ചുണ്ടിന് സമീപം കാറ്റുള്ള മലയില്‍ നബാര്‍ഡ് സഹായത്തോടെ കാസര്‍കോടന്‍ ഡ്വാര്‍ഫ് ജെംപ്ളാസം കണ്‍സര്‍വേറ്റിവ് പ്രോജക്റ്റ് പ്രവര്‍ത്തിക്കുന്നു. 20 കുള്ളന്മാര്‍ ഇവിടെയുണ്ട്. നാഷനല്‍ ബ്യൂറോ ഓഫ് ആനിമല്‍ ജനിറ്റിക്ക് റിസോഴ്സസിന്‍െറ (എന്‍.ബി.എ.ജി.ആര്‍) നാടന്‍ ഇന പട്ടികയില്‍ പക്ഷേ, കാസര്‍കോടന്‍ കുള്ളന്‍ ഇതേവരെ ഇടം പിടിച്ചിട്ടില്ല. ഇന്ത്യയില്‍ 34 നാടന്‍ പശുവിനങ്ങള്‍ പട്ടികയിലുള്ളതില്‍ കേരളത്തില്‍ നിന്ന് വെച്ചൂര്‍ പശു മാത്രമേയുള്ളൂ. കാസര്‍കോടന്‍ കുള്ളനെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കേന്ദ്രമായ വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് എന്‍.ബി.എ.ജി.ആറിന് അപേക്ഷ നല്‍കാനുള്ള പരിപാടിയിലാണ്.

ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം

   ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം, എന്ന സന്ദേശം സാധാരണ കര്‍ഷകരില്‍ എത്തിക്കാന്‍ പ്രശസ്ത ജൈവ കൃഷി ഗവേഷകനും, ചെലവില്ലാ പ്രകൃതി കൃഷി രീതിയുടെ ഉപജ്ഞാതവുമായ മഹാരാഷ്ട്ര രത്‌നഗിരിയിലെ സുഭാഷ് പലേക്കര്‍ എത്തുന്നു. 

  ജൈവ കൃഷി ഉപജ്ഞാതാവായ സുഭാഷ് പലേക്കര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 40 ലക്ഷം ജൈവ കര്‍ഷകരുടെ മാര്‍ഗ്ഗദര്‍ശി കൂടിയാണ്. സാമൂഹ്യ സേവനത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുന്ന പ്രശസ്ത ബസവശ്രീ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം. രാസവളങ്ങളോ, കീടനാശിനികളോ ഇല്ലാതെ ഉഴുതുമറിക്കലോ, ഭീമമായ ജലസേചനമോ ഇല്ലാതെ, വളരെകുറച്ചു മനുഷ്യ അദ്ധ്വാനം കൊണ്ട് നാടന്‍ പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ചു ഏറ്റവും ചെറിയ ഉല്‍പ്പാദന ചെലവില്‍ ഉയര്‍ന്ന വിളവ് ലഭ്യമാക്കുന്ന ചെലവില്ലാ - പ്രകൃതി കൃഷി രീതികളാണ് പലേക്കറുടേത്.

   രോഗരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ജൈവ - പ്രകൃതി കൃഷി രീതി അവലംബിച്ചേ തീരൂ. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്തുളളവര്‍ക്കുളള എല്ലാ ദുരിതങ്ങളും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു ചെയ്ത കൃഷി ഉല്‍പ്പന്നങ്ങള്‍ ഭക്ഷിക്കുന്നവര്‍ക്കും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കറിവേപ്പില, കാരറ്റ്, കാബേജ്, കോളിഫ്‌ലവര്‍, പാവക്ക തുടങ്ങി എല്ലാ പച്ചക്കറികളും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയില്‍ മുക്കിഎടുത്താണ് നമ്മുടെ സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇത്തരം പഴം, പച്ചക്കറികള്‍ ഭക്ഷിച്ചതുമൂലമാണ് കേരളത്തില്‍ പ്രമേഹവും, കാന്‍സറും, വൃക്കരോഗങ്ങളും, ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമായത . വിദേശി ജനുസ്സില്‍പെട്ട പശുവിന്‍ പാല്‍ പ്രമേഹത്തിന് കാരണമാവുന്നു. എന്നാല്‍ നാടന്‍ പശുവിന്‍ പാലിന് പ്രമേഹത്തെ അകറ്റുന്ന ഗുണങ്ങളുണ്ട്. കാസര്‍കോട് കുറിയ ഇനം പശുവിന്‍ പാല്‍ ശരീരത്തിന് ഏറ്റവും ഗുണകരമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
   പുതിയ ഇനം ജൈവകൃഷിരീതിയായ , ശ്രീ സുഭാഷ് പാലേക്കര്‍ പ്രചരിപ്പിയ്ക്കുന്ന സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗില്‍ നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം എന്ന ലായനി ഉണ്ടാക്കി കൃഷിയ്ക്ക് ഉപയോഗിയ്ക്കുന്നു.

ജീവാമൃതം

മണ്ണിന്റെ ഫലപുഷ്ടിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും മണ്ണിലെ ജീവാണുക്കളുടെ പ്രവർത്തനം കൂട്ടുന്നതിനും വേണ്ടി ഉപയോഗിക്കുന്നതാണ് ജീവാമൃതം.

തയ്യാറാക്കുന്ന വിധം

ജീവാമൃതം ഉണ്ടാക്കാൻ 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം ചാണകം, നാലു ലിറ്റർ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ശർക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു. തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് ഈ മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഇളക്കുക. നാലുദിവസത്തിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേർപ്പിച്ച് വിളകൾക്കു നൽകുന്നു

ഉപയോഗം

സുഭാഷ് പാലേക്കർ എന്ന കൃഷിശാസ്ത്രജ്ഞന്റെ ചെലവില്ലാപ്രകൃതികൃഷിയിലെ പ്രധാന മിശ്രിതമാണ് ജീവാമൃതം. ഇത് ഉണ്ടാക്കാൻ നാടൻപശുവിന്റെ ചാണകവും നാടൻ പശുവിന്റെ ഗോമൂത്രവും വേണം.പത്തുകിലോ നാടൻ പശുവിന്റെ ചാണകം,പത്തുലിറ്റർ നാടൻപശുവിന്റെ ഗോമൂത്രം രണ്ടുകിലോ വെല്ലം,രണ്ടുകിലോ പയറുപൊടി, വരമ്പിലെ ഓരുപിടി മണ്ണ്, ഇരുനൂറ് ലിറ്റർ വെള്ളം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജീവാമൃതം ഒരേക്കർ സ്ഥലത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.

Saturday, 19 October 2013

ഉപനയനം

ഉപനയനം

ഭാരതീയ സംസ്കാരത്തിൽ ബാലന്മാരുടെ വേദാധ്യയനത്തിനനോ ഔപചാരിക വിദ്യാഭ്യാസത്തിനോ തുടക്കംകുറിക്കുന്ന സംസ്കാരമാണ് ഉപനയനം. ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയാണിത്. ഉപനയനസംസ്കാരത്തിൽ ബാലനെ യജ്ഞോപവീതം (യജ്ഞസൂത്രം) ധരിപ്പിക്കുന്നു. യജ്ഞോപവീതം മലയാളത്തിലും തമിഴിലും പൂണൂൽ എന്നും അറിയപ്പെടുന്നു. അതിനാൽ പൂണൂൽക്കല്യാണം എന്നും ഉപനയനസംസ്കാരം അറിയപ്പെടുന്നു. ഒരു ബാലന് ആദ്യമായി ബ്രഹ്മോപദേശം നൽകുന്നത് ഉപനയനവേളയിലാണ്. ബ്രാഹ്മണർക്കിടയിൽ അഞ്ചാം വയസ്സു മുതലും,ക്ഷത്രിയർക്കിടയിൽ പതിമൂന്നാം വയസ്സു മുതലും, വൈശ്യർക്കിടയിൽ പതിനേഴാം വയസ്സുമുതലുമാണ് ഇത് സാധാരണയായി നടക്കുന്നത്. ഉപനയനത്തോടുകൂടിയാണ് ഒരാളിന്റെ ജീവിതത്തിൽ ബ്രഹ്മചര്യാശ്രമം ആരംഭിക്കുന്നത്. ഉപനീതനായ വ്യക്തിയെ 'രണ്ട് ജന്മം ഉള്ളവൻ', അതായത് ഉപനയനത്തിന് മുൻപ് ഒരു ജന്മവും അതിനുശേഷം ഒരു ജന്മവും ഉള്ളവൻ, എന്ന അർത്ഥത്തിൽ ദ്വിജൻ എന്ന് പറയാറുണ്ട്. ബ്രാഹ്മണക്ഷത്രിയവൈശ്യവർണങ്ങളിലുള്ളവർ ഉപനയനസംസ്കാരം ചെയ്യാറുള്ളതിനാൽ ഈ മൂന്നു വർണങ്ങളിലും പെട്ടവർ ദ്വിജർ എന്ന് അറിയപ്പെടുന്നു.

യജ്ഞോപവീതം അഥവാ പൂണൂൽ

ഉപനയനസംസ്കാരത്തിന്റെ മുഖമുദ്രയണ് യജ്ഞോപവീതധാരണം. മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. പൂണുന്ന നൂലായതിനാലാണ് പൂണൂൽ എന്ന് അറിയപ്പെടുന്നതെന്ന് മറ്റൊരു മതവുമുണ്ട്.
വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
യജ്ഞോപവീതം അവസരങ്ങൾക്കനുസരിച്ച് മൂന്ന് രീതിയിൽ ധരിക്കാറുണ്ട്.
  1. ഉപവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ ഇടതുതോളിനുമുകളിൽക്കൂടി, വലതുകൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. ദൈവികകാര്യങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ ഇടത്തിടൽ എന്ന് പറയുന്നു.
  2. നിവീതം - കഴുത്തിൽക്കൂടി നെഞ്ചിനുമുകളിലായി മാലപോലെ തൂക്കിയിടുന്ന രീതി. ഋഷിതർപ്പണം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നസമയത്തും ഈ രീതിയിൽ ധരിക്കണം. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ നിവീതമിടൽ എന്ന് പറയുന്നു. നിഷേകസമയത്ത് (അതായത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ) സൗകര്യപൂർ‌വം രണ്ടായി മടക്കിയും പൂണൂൽ നിവീതമിടാം എന്ന് വിധിയുണ്ട്.
  3. പ്രാചീനവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ വലതുതോളിനുമുകളിൽക്കൂടി, ഇടത്കൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. പിതൃക്കളുടെ മരണാനന്തരകർമങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ വലത്തിടൽ എന്നും തിരിച്ചിടൽ എന്നും പറയാറുണ്ട്.

ഉപനയത്തിന്റെ ചടങ്ങുകൾ

ആചാര്യഭേദം, ദേശഭേദം, കാലഗതി എന്നിവയാൽ ഉപനയനത്തിന്റെ ക്രിയകളിൽ പല പക്ഷഭേദങ്ങളും ഉണ്ടായിട്ടുണ്ട്. ഉപനയനത്തിന്റെ ചടങ്ങുകൾക്ക് ഓരോ വൈദികസമ്പ്രദായമനുസരിച്ചും വ്യത്യാസമുണ്ടായിട്ടുണ്ടു്. അതായത് ഋഗ്വേദികളുടെയും യജുർ‌വേദികളുടെയും സാമവേദികളുടെയും അഥർ‌വവേദികളുടെയും ചടങ്ങുകൾ തമ്മിൽ വ്യത്യാസമുണ്ട്. ദ്വിവേദികളും (രണ്ട് വേദങ്ങൾ അഭ്യസിക്കുന്നവർ) ത്രിവേദികളും (മൂന്ന് വേദങ്ങൾ അഭ്യസിക്കുന്നവർ) ചതുർ‌വേദികളും (നാല് വേദങ്ങൾ അബ്യസിക്കുന്നവർ) താന്താങ്ങളുടെ താൽ‌പര്യമനുസരിച്ച് ഏതെങ്കിലും ഒരു സമ്പ്രദായം തിരഞ്ഞെടുക്കുന്നു. ഓരോ വൈദികശാഖയ്ക്കനുസരിച്ചും ചടങ്ങുകളിൽ വ്യത്യാസമുണ്ട്. അതായത്, ഋഗ്വേദികളിൽത്തന്നെ ആശ്വലായനചരണക്കാരുടെ (പകഴിയന്മാരുടെ) രീതിയിൽ നിന്നും വ്യത്യസ്തമാണ് കൗഷീതകചരണക്കാരുടേത്. അതുപോലെതന്നെ യജുർ‌വേദികളിലും ബാധൂലകചരണക്കാരുടെ ചടങ്ങുകളും ബൗധായനചരണക്കാരുടെ ചടങ്ങുകളും തമ്മിലും വ്യത്യാസം കാണാൻ കഴിയും. വൈദികശാഖയനുസരിച്ച് ചിലവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഉപനയനത്തിന്റെ ചടങ്ങുകൾ പൊതുവെ താഴെ വിവരിക്കും പ്രകാരമാണ്.
ബ്രാഹ്മണർക്ക് ഉപനയനം അഞ്ചാം വയസ്സുമുതൽ ചെയ്യാം. ആറാം വയസ്സിൽ പാടില്ല. ഏഴുവയസ്സുമുതൽ എപ്പോൾ വേണമെങ്കിലും ചെയ്യാം.

യജ്ഞോപവീതധാരണം

ആദ്യമായി നിലവിളക്കുകൊളുത്തി ഗണപതിക്ക് വയ്ക്കുന്നു. ബാലനും പിതാവും ചേർന്ന് പ്രായശ്ചിത്തവും 4 നാന്ദീമുഖവും ചെയ്യുന്നു. പിതാവ് പുണ്യാഹമുണ്ടാക്കി "ഓം ഇന്ദ്രപ്രീയതാം" ജപിച്ച് പുത്രന് തളിച്ച് അക്ഷതം വിതറുന്നു. ഉരുളിയിൽ ഉണക്കലരി നിറച്ച് പിരിച്ച പൂണൂലും കൂർ‌ച്ചവും അതിൽ വച്ച് അത് ഗായത്രി ജപിക്കുന്നതിന് ബ്രാഹ്മണരെ ഏല്പിക്കുന്നു. ബ്രാഹ്മണർ അത് ഏറ്റുവാങ്ങി പൂണൂലിനുമുകളിൽ കൂർച്ചം വച്ച് 1008 തവണ ഗായത്രീമന്ത്രം ജപിക്കുന്നു. (ഇതിന് രണ്ടോ നാലോ ബ്രാഹ്മണരാകാം). ബ്രാഹ്മണർ ഗായത്രീജപം ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ ബാലനെ സാക്ഷികളോടൊപ്പം ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്നു. ഭക്ഷണശേഷം കൈയും വായും കഴുകിവന്ന ബാലനെ കിഴക്കോട്ടിരുത്തി ഗണപതിനിവേദിച്ച് തുഷ്ണിയായി (മന്ത്രമില്ലാതെ) നവക്രിയചെയ്ത് ഗണപതി വിടുർത്തുന്നു.
അതിനു് ശേഷം ബാലനെ കിഴക്കോട്ടിരുത്തി ക്ഷൗരം ചെയ്യിക്കുന്നു. സ്നാനശേഷം ഈറൻ‌ മാറ്റി ബാലനെ അലങ്കരിക്കുന്നു (മയില്പീലി ചൂടുകയോ, കണ്ണെഴുതുകയോ, ഹരിചന്ദനം തൊടുകയോ അങ്ങനെ സുന്ദരമെന്ന് തോന്നുന്ന എന്തുമാകാം). ഒരുങ്ങിവരുന്ന ബാലനെ മുറ്റത്ത് കിഴക്കോട്ടിരുത്തുന്നു. ബാലൻ തന്നെ തീർഥമുണ്ടാക്കി ഗണപതി നിവേദിച്ച് വിദ്യാരംഭം കുറിച്ച ആളിന് (എഴുത്തച്ഛന്) ദക്ഷിണയും വസ്ത്രവും കൊടുക്കുന്നു. അതിനുശേഷം 1008 തവണ ഗായത്രീമന്ത്രം ജപിച്ചുകഴിഞ്ഞ യജ്ഞോപവീതം ഏറ്റുവാങ്ങി ഗായത്രി ജപിച്ച ബ്രാഹ്മണർക്ക് ദക്ഷിണയും വസ്ത്രവും നൽകുന്നു.
മെഴുകി നെല്ലും അരിയും കുറുമ്പുല്ലും ഇട്ടിരിക്കുന്നതിൽ ബാലനെ പിതാവോ കർമിയോ വലതുകാൽ ആദ്യമാക്കി കയറ്റി നിർത്തുന്നു. പിതാവ് അല്ലെങ്കിൽ കർമി വലതുവശത്തുനിന്ന് ബാലന്റെ രണ്ടുകയ്യുടെയും മോതിര-തള്ളവിരലുകലായി പൂണുനൂൽ പിടിപ്പിച്ച് വലതുകൈ ഉയർത്തിപ്പിടിപ്പിക്കുന്നു. അതിനു് ശേഷം പ്രണവത്തോടുകൂടിയുള്ള യജ്ഞോപവീതമന്ത്രം ചൊല്ലുന്നു.
ദേവനാഗരിലിപിയിൽ:
यज्ञोपवीत महामन्त्रः
(प‍रब्रह्म ऋषिः, तिष्टुप् छन्दः, परमात्मा देवता)

यज्ञोपवीतम् परमम् पवित्रम्
प्रजापतेर्यत् सहजं पुरस्तात्।
आयुष्यमग्र्यम् प्रतिमुञ्च शुभ्रम्
यज्ञोपवीतम् बलमस्तु तेजः॥
മലയാളലിപിയിൽ:
യജ്ഞോപവീതമഹാമന്ത്രം
(പരബ്രഹ്മ ഋഷിഃ, തിഷ്ടുപ് ഛന്ദഃ, പരമാത്മാ ദേവതാ)

ഓം
യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യൽ സഹജം പുരസ്താൽ
ആയുഷ്യമഗ്ര്യം പ്രതിമുഞ്ചശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
മന്ത്രാവസാനം യജ്ഞോപവീതം (യജ്ഞസൂത്രം) ധരിപ്പിക്കുന്നു (ഇടതുകൈ തോൾ നിരപ്പിൽനിന്നല്പം ഉയർത്തിനിർത്തിക്കൊണ്ട് നന്നായി ഉയർത്തിപ്പിടിച്ചിരിക്കുന്ന വലതുകയ്യിലുള്ള യജ്ഞസൂത്രത്തിനുള്ളിലായി ശിരസും വലംകൈയും വരത്തക്കവിധം വലതുകൈ യജ്ഞസൂത്രത്തിനുള്ളിലൂടെ എടുപ്പിക്കുന്നു). ചിലബ്രാഹ്മണസമുദായക്കാർ ഉപനയനം ബാലനെ ഇരുത്തിയും ചെയ്യാറുണ്ട്.
ഉപനീതനായ ബാലനെ മെഴുകിയ തറയിൽനിന്നും വലതുകാലാദ്യമായി കിഴക്കോട്ടിറക്കി പ്രദക്ഷിണമായി (വലത്തൂടെ) കൊണ്ടുവന്ന് ഇതുത്തി ഗണപതി വിടുർത്തി ആചമിപ്പിച്ച് അകത്തുകൊണ്ടുവരുന്നു. ഹോമശേഷം മേഖല കെട്ടി കൃഷ്ണാജിനം ധരിപ്പിക്കുന്നു. കർമി (ആചാര്യൻ) കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ബാലനെ (ശിഷ്യനെ) അഭിമുഖമാക്കി നിർത്തി ബാലന്റെ കൈകൾ ചേർത്ത് പിടിച്ച് "കോനാമാസി?" എന്ന് ചോദിക്കുന്നു. ബാലൻ തന്റെ നാമം ശർമ, വർമ, തുടങ്ങിയ ഉപനാമസഹിതം പറയണം. ഉദാഹരണമായി രാമൻ എന്ന് പേരുള്ള ബ്രാഹ്മണബാലൻ "രാമശർമാഹം ഭോഃ" എന്നും കൃഷണൻ എന്ന് പേരുള്ള ക്ഷത്രിയബാലൻ "കൃഷ്ണവർമാഹം ഭോഃ" എന്നും പറയണം. ആചാര്യൻ ബാലനെ ദേവന്മാർക്ക് സമർ‌പ്പിച്ച് തിരിച്ച് വാങ്ങുന്നതായി സങ്കല്പിച്ചുള്ള മന്ത്രങ്ങൾ ചൊല്ലുന്നു. അനന്തരം "ബഹ്മചാരീ ഭവ" എന്ന് ബാലനെ ആശീർ‌വദിക്കുന്നു.
യോഗ്യനായ ആചാര്യൻ ആദ്യം ബ്രഹ്മചാരിയെ (വിദ്യാർത്ഥിയെ) വിദ്യ അഭ്യസിക്കുന്നതിനുള്ള ദൃഢവ്രതം ഉപദേശിച്ച് ഗർഭത്തിനെ അമ്മ എന്നതുപോലെ ഉൾക്കൊള്ളുന്നു ("ആചാര്യ ഉപനയനമാനോ ബ്രഹ്മചാരിണം കൃണുതേ ഗർഭമന്തഃ" ).

ഗായത്ര്യോപദേശം

യജ്ഞകുണ്ഡത്തിന് പടിഞ്ഞാറുവശത്ത് ആചാര്യൻ കിഴക്കോട്ടിരുന്ന് ബാലന്റെ കയ്യിൽനിന്നും ഒരു കൂർച്ചം വാങ്ങി യജ്ഞകുണ്ഡത്തിന്റെ വടക്ക്ഭാഗത്ത് വച്ചിട്ടുള്ള പലകയിൽ കിഴക്കോട്ടോ വടക്കോട്ടോവച്ച് ആചാര്യൻ അതിൽ പശ്ചിമാഭിമുഖമായി ഇരിക്കുന്നു. ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് ഇടത്തേ കാൽമുട്ട് മടക്കി ഇരുന്ന് ബാലൻ നമസ്കരിച്ച് "അധീഹി ഭോ സാവിത്രീം ഭോ അനുബ്രൂഹിം" എന്ന്, അതായത് ഗായത്രീമന്ത്രം പറഞ്ഞുതരണമെന്ന്, അപേക്ഷിക്കുന്നു. ആചാര്യൻ ബാലന്റെ കയ്യിൽ കുറുമ്പുല്ല് പിടിപ്പിച്ച് വലംകൈ മുകളിലാക്കി അട്ടകം പിടിപ്പിക്കുന്നു. ആചാര്യൻ തന്റെ വലംകയ്യ് ബാലന്റെ അട്ടകത്തിന് മേലെയും ഇടംകൈ ചോടെയും വരുമാറ് പിടിക്കുന്നു. ഇപ്രകാരം ബ്രഹ്മചാരിയുടെ കൈകൾ ചേർത്തുപിടിച്ച് ഉത്തരീയംകൊണ്ട് മറയുണ്ടാക്കി ആചാര്യൻ ഗായത്രീമന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.
ഓം
ബ്രഹ്മപ്രജാപതിഃ ഋഷിഃ ദേവീഗായത്രീച്ഛന്ദഃ പരമാത്മാ ദേവതാ
ഓം
ഗാഥിനോ വിശ്വാമിത്രഃ ഋഷിഃ ഗായത്രീച്ഛന്ദഃ സവിതാ ദേവതാ

എന്ന് ചൊല്ലിയശേഷം ആചാര്യൻ ഗായത്രീമന്ത്രം പദമായി മൂന്ന് തവണ ചൊല്ലുന്നു. ആദ്യത്തേത് നിരൂപിക്കുകയാണ്. അതിനാൽ പതുക്കെയാണ് ചൊല്ലുക. രണ്ടാമത്തേത് കേൾപ്പിക്കുകയാണ്. ഉറക്കെ ചൊല്ലും. മൂന്നാമത്തേത് ചൊല്ലിക്കൊടുത്ത് ചൊല്ലിക്കുന്നു. രണ്ട് തവണകൂടി ഇത് ആവർത്തിക്കുന്നു. പിന്നെ നിർത്തുന്നു - വിരാമസ്താവൽ.
തുടർന്ന് കൈവിട്ട് ബാലന്റെ നെഞ്ച് തൊട്ട് മന്ത്രം ചൊല്ലുന്നു
മമവ്രതേ ഹൃദയന്തേ ദധാമി
മമചിത്തമനുചിത്തന്തേ അസ്തു
മമവാചമേകവ്രതോജുഷസ്വ
ബൃഹസ്പതിഷ്ടാനിയുനക്തുമഹ്യം

തുടർന്ന് ആചാര്യൻ ബാലന് ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട ധർമങ്ങൾ, ആചമനം, നിത്യകർമങ്ങൾ തുടങ്ങിയവയും ഉപദേശിക്കുന്നു. ഉപദേശങ്ങൾ സ്വീകരിച്ച് ബ്രഹ്മചാരി ആചാര്യനെ അഭിവാദ്യം ചെയ്യുന്നു. ആചാര്യൻ പ്രത്യഭിവാദ്യം ചെയ്യുന്നു.

ഭിക്ഷാടനം

ബ്രഹ്മോപദേശത്തിനുശേഷം "മാതരമേവാഗ്രേ ഭിഷസ്വ" എന്നുപറഞ്ഞ് ഒരു പാത്രത്തിൽ സ്വർണവും കൂർച്ചവും വച്ച് ബ്രഹ്മചാരിയായ ബാലന് നൽകുന്നു. ബാലൻ ദണ്ഡും പാത്രവുമായി അമ്മയുടെ അടുത്തുചെന്ന് പാത്രം വച്ച് അഭിവാദ്യം ചെയ്യുന്നു. അമ്മ തുഷ്ണിയായി (മന്ത്രമില്ലാതെ) പ്രത്യഭിവാദനം ചെയ്തുകഴിഞ്ഞാൽ പാത്രമെടുത്ത് "ഭവതി ഭിക്ഷാം ദേഹി" എന്ന് പറയണം. അമ്മ ഉണക്കലരി കൊടന്നയാലെ വാരി മൂന്നുവട്ടം അവന്റെ ഉരുളിയിൽ ഇടണം. ഭിക്ഷവാങ്ങിയശേഷം അമ്മയെ തുഷ്ണിയായി അഭിവാദ്യം ചെയ്യണം. തുഷ്ണിയായി പ്രത്യഭിവാദ്യം കഴിഞ്ഞാൽ മറ്റ് അമ്മമാരുടെ അടുത്തുനിന്നും (വലിയമ്മ,ചെറിയമ്മ തുടങ്ങിയവരിൽ നിന്നും) ഭിക്ഷ വാങ്ങണം. (ഭിക്ഷ നിഷേധിക്കാൻ സാധ്യതയില്ലാത്ത ആരിൽ നിന്നും ഭിക്ഷ വാങ്ങാം). ഭിക്ഷയുമായി ആചാര്യന്റെ അടുത്തെത്തി "ഭൈക്ഷമിദം" എന്നുപറഞ്ഞ് നൽകണം. ആചാര്യൻ "സുഭൈക്ഷം" എന്നുപറഞ്ഞ് വാങ്ങി യജ്ഞകുണ്ഡത്തിനു വടക്ക് ഇലയിൽ ആ അരിയിട്ട് നിരത്തുന്നു. പിന്നെ അതിൽ തെക്ക് ശ്രദ്ധയെന്നും വടക്ക് മേധയെന്നും രണ്ട് സ്ത്രീരൂപമെഴുതി പൂവാരാധിച്ച് "ഓം ശ്രദ്ധമേധപ്രിയതാം" എന്ന് പുണ്യാഹം തളിച്ച് ബാലനെക്കൊണ്ട് അരിയിൽ തൊടീച്ച് ഗണപതി വിസർജനം ചെയ്യുന്നു. ഭിക്ഷയെടുത്ത അരിയേ നാലുദിവസം വെച്ചുണ്ണാവൂ.
ചടങ്ങുകൾക്ക് ശേഷം കൂടിയിരിക്കുന്നവരെ സൽക്കരിച്ചയക്കണം. അവർ ബ്രഹ്മചാരിയെ
ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ
ശരീരാത്മബലയുക്തഃ കുശലീ
വീര്യവാനfരോഗഃ സർ‌വം വിദ്യാ
അദീത്യാfസ്മാൻ ദിദ്യക്ഷുഃ സന്ന്യാഗമാ

എന്ന് മന്ത്രോച്ചാരണപൂർ‌വം ആശിർ‌വദിക്കണം.

ഗുരുകുലഗമനം

നാലുദിവസങ്ങൾക്ക് ശേഷം ബ്രഹ്മചാരി ഗുരുകുലത്തിലേക്ക് പോകുന്നു. തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലത്തിൽ വസിക്കുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബ്രഹ്മചാരി സുമുഹൂർത്തത്തിൽ ഗുരുദക്ഷിണ നൽകി സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനം.

ഓനിച്ചുണ്ണി

ഉപനയനം കഴിഞ്ഞ ബ്രാഹ്മണ വിദ്യാർത്ഥിയെ ഓനിച്ചുണ്ണി എന്നു വിളിക്കുന്നു. ഉപനയിച്ച ഉണ്ണി ലോപിച്ച് ഉപനയിച്ചുണ്ണിയും അതുംലോപിച്ച് ഓനിച്ചുണ്ണിയുമായി. ഇക്കാലത്താണ് വേദപഠനം. ബ്രഹ്മചാരി കുടുമയും കഴുത്തിൽ പൊള്ളമോതിരവും കൃഷ്ണാജിനവും ധരിക്കണം.

ചാരങ്ങളിലെ വ്യത്യാസങ്ങൾ

  • ചില വൈദിക ശാഖക്കാർ യജ്ഞോപവീതം ധരിക്കുമ്പോൾ കണ്ണ് ചിമ്മാൻ പാടില്ല എന്ന് അനുശാസിക്കാറുണ്ട്. കണ്ണ് ചിമ്മിയാൽ പ്രായശ്ചിത്തം, ആചമനം എന്നിവ ചെയ്തശേഷം ചടങ്ങുകൾ തുടരും.
  • ചില ബ്രാഹ്മണസമുദായക്കാർ വിവാഹശേഷം പൂണൂലിൽ മൂന്ന് ഇഴകൾ കൂടി ചേർക്കുന്നു. ഒരോ കുട്ടികൾ ഉണ്ടാകുമ്പോഴും ഇഴകളുടെ എണ്ണം കൂട്ടുന്ന സമ്പ്രദായവും ചില ബ്രാഹ്മണസമുദായങ്ങളിൽ നിലനിൽക്കുന്നുണ്ട്.



ഉപനയനത്തിന്റെ പ്രാധാന്യം

  • ഉപനയനം ഒരുവനെ വേദാധ്യയനത്തിന് അധികാരിയാക്കുന്നു.

പുനരുപനയനം

ഇതിന് അഴിച്ചുപനയനം എന്നും പറയാറുണ്ട്. യജ്ഞോപവീതം മുഷിയുകയോ, ജീർണിക്കുകയോ, നൂൽ പൊട്ടുകയോ, അശുദ്ധമാവുകയോ ചെയ്താൽ അത് സ്വയം മാറാം. പഴയത് ജലത്തിൽ ഉപേക്ഷിച്ച് പുതിയത് ധരിക്കാവുന്നതാണ്. ഇതിന് പ്രത്യേക മുഹൂർത്തമോ ദിവസമോ ഇല്ല. തനിയെ ചെയ്യാം. ജലത്തിൽ വിസർജിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം:
ഉപവീതം ഭിന്നതന്തും ജീർണം കശ്മല ദൂഷിതം
വിസൃജ്യാമി നഹി ബ്രഹ്മവർച്ചോ ദീർഘായുരസ്തു മേ
ഇതി ജീർണം യജ്ഞോപവീതം ജലേ വിസൃജ്യ ആചാമേത്
(ഇങ്ങനെ ജീർണിച്ച യജ്ഞോപവീതം ജലത്തിൽ ഉപേക്ഷിച്ച് ആചമിക്കുക).
** അവലംബം വിക്കി പീഡിയ